ടെല്‍ അവീവ്: ലോകം തിരഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടി, ‘സ്ത്രീ പൂവാണ്, വീട്ടുജോലിക്കാരിയല്ല’ സ്ത്രീകള്‍ ലോലമായ പുഷ്പങ്ങളെന്നും വീട്ടുജോലിക്കാരികളല്ലെന്നുമുള്ള ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേല്‍ മറുപടിയായി നല്‍കിയ ചിത്രത്തിലെ യുവതിയെ ഒടുവില്‍ തിരിച്ചറിഞ്ഞു
പോസ്റ്റിന് മറുപടിയുമായി ഇസ്രായേല്‍
ആയത്തുല്ല ഖമേനിയുടെ പോസ്റ്റിന് മറുപടിയുമായി ഇസ്രായേല്‍ രംഗത്തെത്തി. ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. കറുപ്പ് വസ്ത്രം ധരിച്ച് നില്‍ക്കുന്ന യുവതിയുടെ ചിത്രത്തിന് ഇസ്രായേല്‍ പേരോ അടിക്കുറിപ്പോ നല്‍കിയില്ലായിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ലോകം ഈ പെണ്‍കുട്ടി ആരെന്ന ചോദ്യം പങ്കുവച്ചത്.
ഇറാനില്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട മഹ്സ അമിനി
ഇറാനില്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട മഹ്സ അമിനി എന്ന 22 കാരിയുടെ ചിത്രമാണ് ഇസ്രായേല്‍ പങ്കുവെച്ചതെന്നാണ് പിന്നീട് വ്യക്തമായത്. സഹോദരനൊപ്പം ടെഹ്റാനിലേയ്ക്ക് പോകുകയായിരുന്ന മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് (ഗാഷ്-ഇ എർഷാദ്) തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ടെഹ്‌റാനിലെ വോസാര തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ മഹ്‌സയെ ബലമായി വാനില്‍ കയറ്റി മർദ്ദിച്ചെന്നാണ് ആരോപണം ഉയർന്നത്. തലയ്ക്ക് ഉള്‍പ്പെടെ മർദ്ദനമേറ്റ മഹ്സ കോമയിലാകുകയും മൂന്ന് ദിവസത്തിന് ശേഷം 2022 സെപ്റ്റംബർ 16 ന് മരണപ്പെടുകയും ചെയ്തു. ഇത് ഇറാൻ ഗവണ്‍മെന്റിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കും ആഭ്യന്തര കലാപങ്ങള്‍ക്കും കാരണമായി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വ്യാപകമായ കലാപമായി ഈ പ്രതിഷേധം വിലയിരുത്തപ്പെടുകയും ചെയ്തു.
എക്സില്‍ പങ്കുവെച്ച പോസ്റ്റുകളിലായിരുന്നു ഖമേനിയുടെ പ്രതികരണം
.അതേസമയം സ്ത്രീകളെ വീട്ടിലുള്ള പുഷ്പത്തെ പോലെയാണ് പരിപാലിക്കേണ്ടതെന്നും അല്ലാതെ വീട്ടുജോലിക്കാരിയെ പോലെയല്ലെന്നുമാണ് നേരത്തെ ഖമൈനി പറഞ്ഞത്. എക്സില്‍ പങ്കുവെച്ച പോസ്റ്റുകളിലായിരുന്നു ഖമേനിയുടെ പ്രതികരണം. ‘കുടുംബത്തില്‍ സ്ത്രീകള്‍ക്കും പുരുഷൻമാർക്കും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളാണുള്ളത്. കുടുംബത്തിന്റെ ചെലവുകള്‍ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം പുരുഷൻമാർക്കാണ്. എന്നാല്‍, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക എന്ന ഉത്തരവാദിത്വം സ്ത്രീകള്‍ക്കാണ്. ഇതില്‍ ആരും ആർക്കും മുകളിലല്ല. പുരുഷൻമാരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ ഇവയുടെ അടിസ്ഥാനത്തില്‍ കണക്കാക്കാനാകില്ല’ – എന്നാണ് ഖമൈനി എക്സില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ മഹ്സ അമിനിയുടെ ചിത്രവുമായെത്തിയത്.
