.തിരുവനന്തപുരം: ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ വിചാരണ നേരിടുന്ന മൂന്ന് പ്രതികള്‍ക്കും 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനില്‍കുമാറിന്റേതാണ് ഉത്തരവ്.
തമിഴ്നാട് തൂത്തുക്കുടി നാലാം തെരുവില്‍ ഭൂപാലരായർപുരം വീട്ടില്‍ ആന്റണി റോസാരി റൊണാള്‍ഡോ(45), ഇടുക്കി തങ്കമണി പാണ്ടിപ്പാറ മണിച്ചിറയ്ക്കല്‍ വീട്ടില്‍ ബിനോയ് തോമസ് (50), ഇടുക്കി തങ്കമണി കല്‍വരിമാണ്ട് തോണ്ടിപ്പറമ്പ് എട്ടാം മൈല്‍ പാണ്ടിപ്പാറ താമസം ടി.എൻ.ഗോപി (74) എന്നിവരെയാണ് ശിക്ഷിച്ചത്.പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വർഷം വീതം കഠിന തടവും അനുഭവിക്കണം.
6.360 കിലോ ഹാഷിഷ് ഓയിലുമായാണ് ഇവരെ പിടികൂടിയത്
2018 സെപ്തംബർ 1നാണ് സംഭവം. അട്ടക്കുളങ്ങര കല്യാണ്‍ സില്‍ക്സിന്റെ പാർക്കിംഗ് ഏരിയയുടെ എതിർവശത്തു വച്ച് മാലിദ്വീപ് സ്വദേശികള്‍ക്ക് വില്പന നടത്താനെത്തിച്ച 6.360 കിലോ ഹാഷിഷ് ഓയിലുമായാണ് ഇവരെ പിടികൂടിയത്. ഒന്നും രണ്ടും പ്രതികള്‍ 6 വർഷമായി ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. മൂന്നാം പ്രതിക്ക് 5 കൊല്ലത്തിനു ശേഷം താത്കാലിക ജാമ്യം ലഭിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി.റെക്സ്, അഭിഭാഷകരായ സി.പി. രഞ്ചു, ജി.ആർ. ഗോപിക, പി.ആർ. ഇനില രാജ് എന്നിവർ ഹാജരായി.
