.ബത്തേരി: രാത്രിയില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രിയങ്ക.നാമനിർദേശ പത്രിക സമർപ്പണത്തിനായി ഒക്ടോബർ 23 ന് വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി യാത്രയ്ക്കിടെ ബത്തേരിയിലാണു അപ്രതീക്ഷിത സന്ദർശനം നടത്തിയത്. താമസസൗകര്യമൊരുക്കിയ സപ്ത റിസോർട്ടിലേക്ക് വരുംവഴി രാത്രി ഒമ്പതോടെ റിസോർട്ടിനു സമീപമുള്ള കുപ്പാടി പൂളവയല്‍ കരിമാംകുളത്തില്‍ പാപ്പച്ചന്‍റെ വീട്ടിലാണു പ്രിയങ്ക അപ്രതീക്ഷിതമായി എത്തിയത്.
പാപ്പച്ചൻ-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ എബി കോണ്‍ഗ്രസ് പ്രവർത്തകനാണ്. വഴിയില്‍ കാത്തുനിന്ന അദ്ദേഹം പ്രിയങ്കയുടെ വാഹനം കൈ കാട്ടി നിർത്തിച്ച് പ്രിയങ്കയെ നേരില്‍ക്കാണാനുള്ള അമ്മയുടെ ആഗ്രഹം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം കരിമാംകുളത്തില്‍ വീട്ടിലേക്കു പോകാൻ പ്രിയങ്ക തീരുമാനിക്കുകയായിരുന്നു.
പ്രിയങ്കയെ കെട്ടിപ്പിടിച്ച് ത്രേസ്യാമ്മ
രാത്രി അപ്രതീക്ഷിത അതിഥിയെ കണ്ട ത്രേസ്യാമ്മ പ്രിയങ്കയെ കെട്ടിപ്പിടിച്ച് ചുംബിച്ചു. വിശേഷങ്ങള്‍ പറഞ്ഞു. വീട്ടുകാരും ആകെ ത്രില്ലിലായി. 20 മിനിറ്റോളമാണു പ്രിയങ്ക വീട്ടില്‍ ചെലവഴിച്ചത്. വീട്ടുകാരുമായി കുശലം പറഞ്ഞ പ്രിയങ്ക കുട്ടികളെ ലാളിച്ചു.പ്രിയങ്കയെ കാണാനും വർത്തമാനം പറയാനും കഴിഞ്ഞ സന്തോഷത്തില്‍ ത്രേസ്യാമ്മ കണ്ണീർ പൊഴിച്ചു. കൊന്തയും മിഠായിയും നല്‍കിയാണു പ്രിയങ്കയെ ത്രേസ്യാമ്മ യാത്രയാക്കിയത്.