കൊച്ചി: യാക്കോബായ വിഭാഗത്തിന്‍റെ കൈവശമുള്ള പള്ളികള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിനെതിയുളള ഹര്‍ജികളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി തീരുമാനം.
കുറ്റം ചുമത്താനായി സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മധ്യമേഖല ഐജി, ജില്ലാ കളക്ടമാർ, റൂറല്‍ ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ, ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, യാക്കോബായ പക്ഷക്കാരായ ചില പുരോഹിതര്‍, വിശ്വാസികള്‍ എന്നിവരടക്കം എതിര്‍കക്ഷികള്‍ 2024 നവംബര്‍ 8ന് നേരിട്ടു ഹാജരാകണമെന്ന് ജസ്റ്റീസ് വി.ജി. അരുണ്‍ ഉത്തരവിട്ടു.
ആറു പള്ളികള്‍ ഏറ്റെടുക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു.
പാലക്കാട്, എറണാകുളം ജില്ലകളിലായി തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ ഏറ്റെടുക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍മാര്‍ നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരേ മറുപക്ഷം അപ്പീല്‍ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.
