ദില്ലി : വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയില്‍ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയെ. 23 വയസ്സുള്ള യുവാവിൻ്റെ വയറ്റിനുള്ളില്‍ നിന്നാണ് ഏകദേശം 3 സെൻ്റീമീറ്റർ വലിപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വയറുവേദന കഠിനമാകുന്നതിനൊപ്പം ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ടും തുടർച്ചയായി വയറ് വീർത്തു വരാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് യുവാവ് ഗ്യാസ്ട്രോ എൻട്രോളജിയിലെ സീനിയർ കണ്‍സള്‍ട്ടൻ്റ് ഡോ.ശുഭം വത്സ്യത്തിൻ്റെ അടുത്ത് എത്തി.
യുവാവ് ഭക്ഷണം കഴിക്കുന്ന സമയത്ത് പാറ്റയെ വിഴുങ്ങിയിരിക്കാനാണ് സാധ്യത
തുടർന്ന് ഡോക്ടർ അപ്പർ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനല്‍ (ജിഐ) എൻഡോസ്കോപ്പി നടത്തിയാണ് രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. ഇത്തരം കേസുകള്‍ക്ക് കൃത്യസമയത്ത് ചികില്‍സ ലഭിച്ചില്ലെങ്കില്‍ അത് ഒരുപക്ഷേ ജീവനു തന്നെ ഭീഷണിയാകുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നല്‍കി. യുവാവ് ഭക്ഷണം കഴിക്കുന്ന സമയത്ത് പാറ്റയെ വിഴുങ്ങിയിരിക്കാനാണ് കൂടുതല്‍ സാധ്യത.
പാറ്റയെ പുറത്തെടുക്കാൻ വൈകിയാല്‍ ജീവന് ഭീഷണിആയേക്കാം.
വഴിയോരത്തു നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്നായിരുന്നു യുവാവിന് വയറുവേദന അനുഭവപ്പെട്ടത്. അല്ലെങ്കില്‍ ഉറങ്ങി കിടക്കുമ്പോള്‍ വായിലേക്ക് കയറാനും സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പാറ്റയെ പുറത്തെടുക്കാൻ വൈകിയാല്‍ പകർച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗത്തിലേക്കും ഇത് നയിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്
