എ കെ ശശീന്ദ്രൻ്റെ പ്രസ്താവനക്കെതിരെ കർഷക അതിജീവന സംയുക്ത സമിതി; ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർത്ഥിക്ക് മാത്രം വോട്ട്

തിരുവനന്തപുരം: മനുഷ്യ-വന്യജീവി പ്രശ്നം തിരഞ്ഞെടുപ്പില്‍ ചർച്ചയാകില്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ്റെ പ്രസ്താവനക്കെതിരെ കർഷക അതിജീവന സംയുക്ത സമിതി രംഗത്തെത്തി. മൃഗങ്ങളല്ല തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതെന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർത്ഥിക്ക് മാത്രം വോട്ട് നൽകുമെന്നും കർഷക അതിജീവന സംയുക്ത സമിതി ജനറൽ സെക്രട്ടറി ചാക്കോ കാളാംപറമ്പിൽ പറഞ്ഞു.

കേരള കത്തോലിക്ക മെത്രാൻ സമിതി നേതൃത്വം നൽകുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയാണ് കർഷക അതിജീവന സംയുക്ത സമിതി. മൃഗങ്ങളല്ല തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ വിഷയം അല്ലെന്നാണോ മന്ത്രി പറയുന്നതെന്നും സംയുക്ത സമിതി ചോദിച്ചു. വന്യമൃഗ ആക്രമണത്തിൽ കർഷകർ കൊല്ലപ്പെടുന്ന സംഭവം ആവർത്തിക്കുമ്പോഴാണ് വകുപ്പ് മന്ത്രിയുടെ പ്രസ്താവന.

വന്യമൃഗശല്യമല്ലാതെ മറ്റേത് വിഷയമാണ് വയനാട്ടിലുൾപ്പടെ ചർച്ച ചെയ്യുക എന്ന് കർഷകരുടെ കൂട്ടായ്മ ചോദിച്ചു. മന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. വന്യജീവി പ്രശ്നം തിരഞ്ഞെടുപ്പില്‍ ചർച്ചയാകുമെന്നും സമിതി പറഞ്ഞു. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയവും കർഷക അതിജീവന സംയുക്ത സമിതി വ്യക്തമാക്കുന്നുണ്ട്. വയനാട്ടിൽ കർഷക പ്രതിനിധിയെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നുണ്ടെന്നും സമിതി അറിയിച്ചു,

Share
അഭിപ്രായം എഴുതാം