ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ തഴയപ്പെട്ടതിന്റെ നീരസത്തിലായ പി സി ജോർജിനെ അനുനയിപ്പിക്കാൻ മണ്ഡലത്തിലെ സ്ഥാനാർത്ഥി അനിൽ ആന്റണി നേരിട്ടെത്തുന്നു. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പം ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തുമെന്നാണ് വിവരം. പി സി ജോർജിന്റെ പിന്തുണ തേടിയതിനുശേഷം മാത്രം മണ്ഡലപര്യടനം നടത്താനാണ് അനിൽ ആന്റണിയുടെ തീരുമാനം. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അനിലിന്റെ സന്ദർശനം.
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അനിൽ ആന്റണിക്ക് വിജയിക്കുക ദുഷ്‌കരമായിരിക്കുമെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. ‘പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കും. അനിൽ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണിത്ര പ്രിയമെന്ന് അറിയില്ല. അനിൽ ആന്റണിയെ സ്ഥാനാർത്ഥിയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണ്’ എന്നായിരുന്നു കഴിഞ്ഞദിവസം പി സി ജോർജ് പറഞ്ഞത്.അതേസമയം, പി സി ജോർജിന്റെ നീക്കങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. കേന്ദ്ര നേതാക്കൾ സംസ്ഥാന ഘടകത്തോട് വിവരങ്ങൾ തേടി. ഇതിനിടെ പി സി ജോർജിനെതിരായ പരാതി ബിഡിജെഎസ് അദ്ധ്യക്ഷൻ കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തു. സ്ഥാനാർത്ഥി നിർണയത്തിന് ശേഷം രാജ്യത്ത് ഒരിടത്തുനിന്നും ഉയരാത്ത പ്രതിഷേധമാണ് പത്തനംതിട്ടയിൽ ഉള്ളതെന്നും കേന്ദ്ര നേതാക്കൾ ചൂണ്ടിക്കാട്ടുന്നു