പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴിയിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന വിദഗ്ധ പരിചരണത്തിൽ. മിക്കപ്പോഴും നല്ല ഉറക്കത്തിലാണ് കക്ഷി. രണ്ട് മണിക്കൂർ കഴിഞ്ഞാൽ മെല്ലെ എഴുന്നേൽക്കും. കാലുകൾ ഉറച്ചുതുടങ്ങിയിട്ടേയുള്ളൂ.മെല്ലെ മെല്ലെ നടന്നിറങ്ങും. പ്രസവിച്ച് മണിക്കൂറുകൾ കഴിയും മുൻപേ തള്ളയാനയിൽ നിന്ന് വേർപെട്ടുപോയ കുട്ടിയാനയെ അവശനിലയിലാണ് വനാതിർത്തിയോടു ചേർന്നു കണ്ടെത്തിയത്.
‘അമ്മയുടെ പരിചരണം കിട്ടേണ്ട സമയമാണ്. ജനിച്ച് ഒരാഴ്ച പോലും ആയിട്ടില്ല. ഡോക്ടർമാരുടെ നിർദേശിക്കും പോലെയാണ് ഭക്ഷണരീതി. ഒന്നരമണിക്കൂർ ഇടവിട്ട് പാല് കുടിപ്പിക്കും. ഇളം വെയിൽ കൊള്ളിക്കും. ഓരോ മണിക്കൂറിലും ആയിരുന്നു ആദ്യം. ലാക്ടോജനാണ് കൊടുക്കുന്നത്. കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ നോക്കുന്നോ അതുപോലെ വേണം നോക്കാൻ. ഇടയ്ക്കവൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റാൽ ആരെയും കണ്ടില്ലെങ്കിൽ വിളിയും ബഹളവുമൊക്കെയാണ്’ – ബീറ്റ് ഓഫീസര്‍ നിതിൻ പറയുന്നു.

