മദ്രസാ അധ്യാപകന്റെ അറസ്റ്റ്; കേസ് ഒതുക്കാൻ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തി പ്രമുഖർ

വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദം എന്ന് പരാതി. നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവർ മൊഴിമാറ്റാൻ ഉൾപ്പെടെ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വളാഞ്ചേരിയിൽ ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡന വിവരം ചൈൽഡ് ലൈനെ അറിയിച്ചത് മുതൽ പല കോണുകളിൽ നിന്നും സമ്മർദം തുടങ്ങിയെന്ന് ഇരകളുടെ കുടുംബാംഗങ്ങൾ പറയുന്നു. ഹബീബിനെതിരെ കൂടുതൽ കുട്ടികൾ നേരത്തെയും പീഡന പരാതിയുമായി എത്തിയിരുന്നു. എന്നാൽ സമ്മർദം മൂലം പലരും പിന്മാറി എന്നാണ് ആരോപണം. ഇരകൾക്ക് നിയമസഹായം നൽകാൻ ശ്രമിച്ചത് തന്നെയും ഭീഷണിപ്പെടുത്തിയെന്ന് പൊതു പ്രവർത്തകൻ ആയ ആരിഫും ആരോപിച്ചു.

എന്നാൽ ഇത്തരം ഒരു സംഭവം നടന്നിട്ടില്ല എന്നാണ് വളാഞ്ചേരി മഹല്ല് കമ്മിറ്റിയുടെ വിശദീകരണം. നിലവിൽ സമ്മർദ്ദം ചെലുത്തി എന്ന പേരിൽ ആരും സമീപിച്ചിട്ടില്ല എന്ന് വളാഞ്ചേരി പൊലീസ് പറയുന്നു. 7 കുട്ടികളുടെ മൊഴി പ്രകാരം മദ്രസാ അധ്യാപകനെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടുതൽ ഇരകൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും തിരൂർ ഡിവൈഎസ്പി അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →