തിരുവനന്തപുരം: ഏകദിന ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പ് ഇന്ത്യൻ ടീമിനു പരിശീലനത്തിനുള്ള അവസാന അവസരമാണ് ചൊവ്വാഴ്ച. മഴ ചതിച്ചില്ലെങ്കിൽ ഇന്ത്യ ചൊവ്വാഴ്ച നെതർലാൻഡ്സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടുമുതലാണ് മത്സരം.
കഴിഞ്ഞദിവസം വരെ ഭീഷണിയായി തുടർന്നെങ്കിലും തിങ്കളാഴ്ച മഴ മാറിനിന്നതോടെ ചൊവ്വാഴ്ച മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യയുടെ ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയിൽ സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടുമായാണ് തീരുമാനിച്ചിരുന്നത്. മഴ വില്ലനായതോടെ ഒരു പന്തുപോലുമെറിയാതെ മത്സരം ഉപേക്ഷിച്ചു. ചൊവ്വാഴ്ചത്തെ മത്സരം കൂടി ഉപേക്ഷിക്കേണ്ടി വന്നാൽ രണ്ടു പരിശീലന അവസരങ്ങളും ഇന്ത്യക്ക് നഷടമാകുന്ന അവസ്ഥയാകും.
ഇന്ത്യൻ ടീം പരിശീലനം നടത്തി
കഴിഞ്ഞദിവസം തന്നെ തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പരിശീലനത്തിനിറങ്ങി. തുമ്പ സെയ്ന്റ് സേവ്യേഴ്സ് കോളേജ് മൈതാനത്ത് മൂന്നുമണിക്കൂറോളം പരിശീലനം നടത്തിയ ശേഷമാണ് ഇന്ത്യൻ ടീം മടങ്ങിയത്. മഴ മാറിനിന്നതോടെ ടീമിന് മുഴുവൻസമയവും പരിശീലനത്തിനിറങ്ങാനായി.

