തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിലെ പ്ലാറ്റ്ഫോമിൽ എൻജിൻ സ്റ്റോപ്പ് ബോർഡില്ലാത്തതിനാൽ വണ്ടി നിർത്തുന്നയിടത്തിൽ കൃത്യതയില്ല. ഇതുമൂലം വണ്ടിയിൽ കയറാൻ യാത്രക്കാർ ഓട്ടപ്രദക്ഷിണം നടത്തേണ്ട ഗതികേടിലാണ്.
പുതിയ വണ്ടിയായതിനാൽ സ്റ്റോപ്പ് ബോർഡ് സ്ഥാപിക്കുന്ന നടപടി പൂർത്തിയായിട്ടില്ല. കുറ്റിപ്പുറം ഭാഗത്തുനിന്ന് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ ക്രമത്തിലാണ് എട്ട് കോച്ചുകളുള്ള വണ്ടി പ്ലാറ്റ്ഫോമിന്റെ തുടക്കത്തിൽ കൊണ്ടുപോയി നിർത്തുന്നത്. മറ്റ് വണ്ടികൾ 16 മുതൽ 24 വരെ കോച്ചുകളുള്ളതിനാൽ പ്ലാറ്റ്ഫോം നിറഞ്ഞുനിൽക്കും. എട്ടു കോച്ചുള്ള വന്ദേ ഭാരത് പ്ലാറ്റ്ഫോമിൽ കാണാൻതന്നെ പ്രയാസമാണ്.
ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് വണ്ടിയെത്തുന്ന സമയത്ത് മേൽപ്പാലം കടന്നെത്തുന്നവർക്ക് ഏറെ ദൂരം പ്ലാറ്റ്ഫോമിലൂടെ ഓടിയാൽ മാത്രമേ രണ്ടു മിനിറ്റ് മാത്രം സ്റ്റോപ്പുള്ള വണ്ടി കിട്ടുകയുള്ളൂ. കോച്ച് പൊസിഷൻ അനൗൺസ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോമിൽ വണ്ടി വരാറാകുമ്പോൾ എത്തുന്ന യാത്രക്കാർ ഇത് കേൾക്കുന്നുമില്ല. ബുധനാഴ്ച തിരൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട യാത്രക്കാർ കുട്ടികളുമായി വണ്ടി കിട്ടാൻ പ്ലാറ്റ്ഫോമിലൂടെ ഓടുന്ന ദുരിതകാഴ്ച കാണാമായിരുന്നു. എന്നാൽ മെമുവിന് ഇവിടെ എൻജിൻ സ്റ്റോപ്പ് ബോർഡുണ്ട്.
ഒന്നാം പ്ലാറ്റ്ഫോമിൽ തീവണ്ടി കയറാൻ പെടാപ്പാട്
റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിൽ തീവണ്ടി കയറാൻ എത്തുന്നവർക്ക് പെടാപ്പാkട്. കണ്ണുതെറ്റിയാൽ കുഴിയിൽ വീഴും. വീതി കുറഞ്ഞ പ്ലാറ്റ്ഫോമിൽ മേൽക്കൂര പണിയാനാണ് കുഴിയെടുക്കുന്നത്. പ്ലാറ്റ്ഫോമിൽ പണി നടക്കുന്നതിനാൽ തീവണ്ടിയിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും നടക്കാനും വേണ്ടത്ര സ്ഥലമില്ലാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. ലിഫ്റ്റ് സ്ഥാപിക്കാൻ കുഴി വെട്ടിയിട്ടിട്ട് പണിയും പൂർത്തിയായിട്ടില്ല.

