തൃശൂർ: കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസിൻറെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. 2023 സെപ്തംബർ 26 ന് അറസ്റ്റിലായ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരിൽ ചിലർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് എൻസ്ഫോഴ്സ്മെൻറ് ഡിറക്ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇവരിൽ ആരൊക്കെ തട്ടിപ്പിൻറെ പങ്ക് പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കുമെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുളളത്. പി ആർ അരവിന്ദാക്ഷനേയും മുൻ ബാങ്ക് ജീവനക്കാരൻ ജിൽസിനേയും കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇ ഡി നൽകിയ അപേക്ഷ കൊച്ചിയിലെ കോടതി 2023 സെപ്തംബർ 27ന് പരിഗണിക്കും.പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയത്. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണ് എന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. അരവിന്ദാക്ഷനെതിരെ കൂടുതൽ സാക്ഷി മൊഴികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അരവിന്ദാക്ഷന് വൻ തുക കൈമാറിയെന്നാണ് സാക്ഷി മൊഴി. സതീഷ് കുമാറിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ട് വഴി അരവിന്ദാക്ഷന് വൻ തുക കൈമാറി സാക്ഷി മൊഴി. കിരൺ തട്ടിയ 24 കോടിയിൽ 25 ലക്ഷം രൂപ അരവിന്ദക്ഷന് നൽകിയെന്ന് മുൻ മാനേജർ ബിജു കരീം മൊഴി നൽകിയിട്ടുണ്ട്. സതീഷ് കുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽ അരവിന്ദക്ഷനും സതീശനും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് ലഭിച്ചുവെന്നും 2015 മുതൽ 17 വരെ കാലത്ത് കോടികളുടെ ഇടപാട് അക്കൗണ്ട് വഴി നടന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

