ജില്ലയിൽ 30-ന് പെട്രോൾ പമ്പുകൾ അടച്ചിടും

കണ്ണൂർ: കർണാടകയിൽ നിന്നും മാഹിയിൽ നിന്നും അനധികൃതമായി ഇന്ധനം എത്തിച്ച്‌ ജില്ലയിൽ വിപണനം നടത്തുന്നത് തുടരുന്നതിൽ നടപടി ആവശ്യപ്പെട്ട് 30-ന് ജില്ലയിലെ പെട്രോൾ പമ്പുകൾ 24 മണിക്കൂർ അടച്ചിട്ടും. ഇന്ധന ബഹിഷ്കരണം നടത്തിയും പ്രതിഷേധിക്കും.

സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപ വില്പന നികുതിയിൽ നഷ്ടം വരുത്തിയും ജില്ലയിലെ പെട്രോൾ പമ്പുകളിൽ കനത്ത രീതിയിലുള്ള വ്യാപാര നഷ്ടം വരുത്തിയുമാണ് ഇന്ധന കടത്ത് തുടരുന്നത്.

മാഹിയിൽ ഒരു ലിറ്റർ പെട്രോളിന് 15 രൂപയും ഡീസലിന് 13 രൂപയും കർണാടകയിൽ ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ച് രൂപയും കുറവാണ്‌. ടാങ്കർ ലോറികളിലും ബാരലുകളിലും കാനുകളിലുമായാണ് ജില്ലയിലേക്ക് ഇന്ധനം ഒഴുകിയെത്തുന്നത്.

ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പൊതു വാഹനങ്ങളിലും മറ്റുമായി നടത്തുന്ന ഇന്ധനക്കടത്ത് പല തവണകളിലായി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ ഉണ്ടാകാത്തതിന്റെ അടിസ്ഥാനത്തിലാണ് പെട്രോൾ പമ്പ് ഉടമകൾ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.

അധികൃതരുടെ ഭാഗത്ത് നിന്ന്‌ നടപടികളൊന്നും ഉണ്ടാകാത്തതിനാലാണ് സൂചന പണിമുടക്കിന് ആഹ്വാനം ചെയ്തതെന്ന് കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്‌സ്‌ അസോസിയേഷൻ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →