വാഷിങ്ടൺ: വീട്ടിൽ നിന്ന് കാണാതായ രണ്ടു വയസുകാരിയ്ക്ക് കാവലൊരുക്കിയ രണ്ടു വളർത്തു നായ്ക്കളെ കുറിച്ചുളള വാർത്ത വൈറലാകുന്നു. യു.എസിലെ മിഷിഗണിലാണ്നി സംഭവം.വീട്ടിൽ നിന്ന് വളർത്തു നായ്ക്കൾക്കൊപ്പം രണ്ടു വയസ്സുകാരി തീയ ചേസിനെ കാണാതായി. പ്രദേശത്ത് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ പരിഭ്രാന്തരായ വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. ഡോഗ് സ്‌ക്വാഡിന്റെയും ഡ്രോണുകളുടേയും സഹായത്തോടെ പോലീസ് നാലുപാടും കുട്ടിയേയും നായ്ക്കളേയും അന്വേഷിച്ചു. നാട്ടുകാരും ഒപ്പം കൂടി. എന്നാൽ കണ്ടെത്താനായില്ല.
പിന്നീട് മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവിൽ വീട്ടിൽ നിന്നകലെ ഒരു വനത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. . കോക്കർ സ്പാനിയേൽ ഇനത്തിൽപ്പെട്ട ചെറുനായയെ തലയിണയാക്കി സുഖമായി ഉറങ്ങുകയായിരുന്നു കുഞ്ഞുതീയ. അവർക്ക് കാവലായി ചുറ്റുപാട് വീക്ഷിച്ച് റോട്ട് വീലർ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. ഉടൻതന്നെ മെഡിക്കൽ സംഘം കുട്ടിയെ ആശുപത്രിയിലെത്തിച്ച് വിദഗ്ധപരിശോധനയ്ക്ക് വിധേയയാക്കി. ഒരു പോറൽ പോലുമേൽക്കാതെ സുരക്ഷിതയായിരുന്നു കുട്ടി. അതോടെ കുട്ടിയ്ക്ക് കാവലിരുന്ന വളർത്തുനായ്ക്കൾ ഇപ്പോൾ ഹീറോകളായിരിക്കുകയാണ്..

