ഇടുക്കി: മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല വിജിലൻസ് കോട്ടയം റെയ്ഞ്ച് എസ്.പി വിനോദ് കുമാറിന്. ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുക. 2023 സെപ്തംബർ 20-നാണ് അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് പ്രകാരം മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനാണ് മാത്യുവിനെതിരെ ആരോപണം ഉന്നയിച്ചത്.
ബിനാമി ഇടപാട് വഴി ആറ് കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും റിസോർട്ടും സ്വന്തമാക്കിയെന്നതാണ് അദ്ദേഹത്തിന് എതിരായ കേസ്. ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അന്വേഷണ അനുമതി നൽകിയത്. ചിന്നക്കനാലിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി വന്നിരുന്നു.
മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് മാത്യു കുഴൽനാടൻ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്തുവകകളാണ് 1,92,60,000 രൂപയ്ക്ക് രജിസ്റ്റർ ചെയ്തത്. സ്ഥലപരിശോധന നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ ഈ തുകയ്ക്കുമാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷൻ നടത്തിക്കൊടുത്തു. ഇതിലൂടെ യഥാർഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസുമായി വൻതുക തട്ടിച്ചുവെന്നാണ് ആക്ഷേപം.

