തിരുവനന്തപുരം: സഹകരണ സംഘങ്ങളിൽ ഇഡി അന്വേഷണം കടുപ്പിച്ചതോടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനുള്ള തിരക്കിൽ നിക്ഷേപകർ. കള്ളപ്പണം വെളുപ്പിക്കുകയും ഗുരുതരമായ വായ്പാ ക്രമക്കേട് നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കിയത്. ലക്ഷക്കണക്കിന് രൂപയാണ് സഹകരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകളിൽ നിന്നും നിക്ഷേപകർ പിൻവലിച്ചത്.
കണക്ക് കാണിക്കാൻ മടിച്ചും പലിശ കൂടുതൽ പ്രതീക്ഷിച്ചുമാണ് ഭൂരിപക്ഷം നിക്ഷേപകരും സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ സംഘങ്ങളും സിപിഎമ്മിന്റെ ഭരണാധീനതയിലാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട സിപിഎം നേതാക്കളിലേക്ക് ഇഡി അന്വേഷണം വ്യാപിച്ചതോടെ നിക്ഷേപകരും ആശങ്കയിലായി. 50,000 രൂപ മുതൽ നിക്ഷേപിച്ചിട്ടുള്ളവരാണ് പണം പൂർണമായും പിൻവലിക്കുന്നത്.
ബാങ്കിന് ധന പ്രതിസന്ധിയില്ലെന്ന് നിക്ഷേപകരെ ബോധിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് സഹകരണ സംഘങ്ങളിലെ ഉദ്യോഗസ്ഥർക്ക്. അപ്രതീക്ഷിതമായി പണം പിൻവലിച്ചതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ബാങ്കുകളും. അതേസമയം സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്

