സനാതന ധർമ്മ വിവാദത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ സനാതന ധർമ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം. ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കാനുള്ള ഗൂഢപദ്ധതി സഖ്യത്തിനുണ്ടെന്നും മോദി പറഞ്ഞു. മധ്യപ്രദേശിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കലിടാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി .
സ്വാമി വിവേകാനന്ദനും ലോകമാന്യ ബാലഗംഗാധര തിലകനും പ്രചോദനം നൽകിയത് സനാതന ധർമ്മമാണ്. ഇന്ന് സനാതന ധർമ്മത്തെ അവർ നേരിട്ട് ലക്ഷ്യംവെക്കുകയാണ്. നാളെ നമുക്കെതിരായ ആക്രമണം അവർ കൂടുതൽ ശക്തമാക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. സനാതന ധർമ്മത്തെ പിന്തുണക്കുന്ന എല്ലാവരും ജാഗ്രതയോടെ ഇതിനെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിന്റേയും സംസ്ഥാനങ്ങളുടേയും വികസനത്തിന് സർക്കാറുകൾ സുതാര്യതയോടും അഴിമതിരഹിതമായും പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
ദീർഘകാലം മധ്യപ്രദേശ് ഭരിച്ച പാർട്ടി അഴിമതിയല്ലാതെ സംസ്ഥാനത്തിന് മറ്റൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ജി20 ഉച്ചകോടിയുടെ വിജയം 140 കോടി ജനങ്ങളുടേയും വിജയമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും സംസ്കാരവും ജി20 നേതാക്കളിൽ മതിപ്പുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 50,700 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നർമ്മദാപുരം ജില്ലയിലെ വൈദ്യുതി, പുനരുപയോഗ ഊർജ ഉത്പ്പാദന മേഖലകൾ, ഇൻഡോറിലെ രണ്ട് ഐടി പാർക്കുകൾ, രത്ലാമിൽ മെഗാ ഇൻഡസ്ട്രിയൽ പാർക്ക്, സംസ്ഥാനത്തെ ആറ് പുതിയ വ്യവസായങ്ങൾ എന്നിവയുൾപ്പെടെ 10 പുതിയ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. മദ്ധ്യപ്രദേശിലെ പുതിയ പദ്ധതികൾ വ്യവസായ വികസനത്തിന് വലിയ ഉത്തേജനം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

