പൊലീസിനെക്കണ്ട് മണൽലോറി വേഗംകൂട്ടി; ചെന്നിടിച്ചത് ട്രാൻസ്ഫോമറിൽ, ഡ്രൈവർ മുങ്ങി, വൈദ്യുതിയും മുടങ്ങി

തിരൂർ ∙ പൊലീസ് വണ്ടി കണ്ട് വേഗം കൂട്ടിയ മണൽ ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറിലിടിച്ച് അപകടം. പരുക്കേറ്റ ലോറി ഡ്രൈവർ കടന്നുകളഞ്ഞു. ഇന്നലെ പുലർച്ചെ താഴേപ്പാലം പള്ളിയുടെ മുൻപിലുള്ള ട്രാൻസ്ഫോമറിലാണു ലോറിയിടിച്ചത്. ബിപി അങ്ങാടി ഭാഗത്തു നിന്ന് മണലുമായി വരികയായിരുന്നു ലോറി. പൊലീസ് ജീപ്പ് പിന്തുടരുന്നത് കണ്ടതോടെ ഡ്രൈവർ വേഗം കൂട്ടി.

പൂങ്ങോട്ടുകുളത്തിനും താഴേപ്പാലത്തിനും ഇടയിലെ വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയിൽ ട്രാൻസ്ഫോമർ റോഡിലേക്കു മറിഞ്ഞു വീണു. ലോറിയുടെ മുൻ ഭാഗവും തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും തകർന്നു. പരുക്കേറ്റെങ്കിലും ലോറി ഡ്രൈവർ ഓടിക്കളഞ്ഞു. പിന്നാലെയെത്തിയ പൊലീസ് ഉടൻ കെഎസ്ഇബിയിൽ വിവരമറിയിച്ച് വൈദ്യുതി ബന്ധം വിഛേദിച്ചു.

ട്രാൻസ്ഫോമർ തകർന്നതോടെ പ്രദേശമാകെ ഇന്നലെ വൈദ്യുതി മുടങ്ങി. കൂടാതെ രാവിലെ മുതൽ ചമ്രവട്ടം പാതയിൽ വൻ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. 5 ലക്ഷം രൂപയോളം നഷ്ടം വന്നെന്നാണു കെഎസ്ഇബി അധികൃതർ പറയുന്നത്. പൊലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →