റേഷന്‍ വിതരണം മുടങ്ങിയാല്‍ കര്‍ശന നടപടിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം : റേഷന്‍വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ റേഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള സമരപരിപാടിയില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നാളെയാണ് സംസ്ഥാനത്തെ ഒരു വിഭാഗം റേഷന്‍വ്യാപാരികള്‍ സമരം നടത്താനിരിക്കുന്നത്. സര്‍ക്കാരിന്റെ ഓണ കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അതേസമയം സമരത്തില്‍ റേഷന്‍ വ്യാപാരി സംയുക്ത സമിതി പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →