സാത്താറയില്‍ ഇരു വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മുബൈ: മഹാരാഷ്ട്രയിലെ സാത്താറയില്‍ ഇരു വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സാമൂഹികമാധ്യമത്തിലെ ഒരു പോസ്റ്റിനെ ചൊല്ലിയായിരുന്നു അക്രമം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സാത്താറ ജില്ലയിലെ കാതവ് താലൂക്കിലാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും ഏതാനും പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സാത്താറാ പോലീസ് അറിയിച്ചു. സംഘര്‍ഷത്തിന് പിന്നാലെ മുന്‍കരുതലെന്ന നിലയില്‍ മേഖലയിലെ ഇന്റര്‍നെറ്റ് ബന്ധം സാത്താറ ജില്ല ഭരണകൂടം വിച്ഛേദിച്ചു.
പുനെയില്‍നിന്ന് 160 കിലോമീറ്ററും സാത്താറ ജില്ല ആസ്ഥാനത്തുനിന്ന് 50 കിലോമീറ്ററും അകലെയായുള്ള പുസെസവാലി ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്. ഒരു സമുദായത്തില്‍നിന്നുള്ള കുറച്ചു യുവാക്കള്‍ സാമൂഹിക മാധ്യമങ്ങളിട്ട പോസ്റ്റാണ് ഞായറാഴ്ച രാത്രിയോടെ സംഘര്‍ഷത്തിലേക്ക് എത്തിയത്.
സംഘര്‍ഷത്തിനിടെ നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. സമാധാനം പുനസ്ഥാപിക്കുന്നതിനായി സാത്താറ ജില്ല ഭരണകൂടം അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പ്രത്യേക അറിയിപ്പും പുറത്തിറക്കി. അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും മതസ്പര്‍ദയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടരുതെന്നും സാത്താറ ജില്ല കലക്ടര്‍ ജിതേന്ദ്ര ദുഡിയും പോലീസ് സൂപ്രണ്ട് സമീര്‍ ഷെയ്ക്കും പുറത്തിറക്കിയ സംയുക്ത കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →