സ്‌കൂളില്‍ അബായ നിരോധനം:ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം

സര്‍ക്കാര്‍ തീരുമാനം ശരിവച്ച് കോടതി

പാരീസ്: പൊതുവിദ്യാലയങ്ങളില്‍ അബായ, ഖമീസ് (മുസ്ലീം സ്ത്രീകളും പുരുഷന്മാരും ധരിക്കുന്ന നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍) നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് ഹൈസ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി. അതേസമയം അബായ നിരോധനത്തിനെതിരായ ഹര്‍ജികള്‍ ഫ്രാന്‍സിലെ ഉന്നത കോടതി തള്ളി. സ്‌കൂളുകളിലെ അബായ നിരോധനം ശരിവച്ച കോടതി മതചിഹ്്‌നങ്ങള്‍ സ്‌കൂളുകളില്‍ വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചു.
അതേസയമം ഫ്രഞ്ച് സര്‍ക്കാര്‍ ഇസ്ലാമോഫോബിക് നയത്തില്‍നിന്ന് പിന്മാറണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണു പഠിപ്പും അധ്യാപനവും മുടക്കി പ്രതിഷേധം ആരംഭിച്ചത്. സ്റ്റെയിന്‍സിലെ മൗറീസ് ഉട്രില്ലോ ഹൈസ്‌കൂളിലാണ് പ്രതിഷേധം നടന്നത്.
ഞങ്ങളുടെ വസ്ത്രം പൊലീസ് തീരുമാനിക്കേണ്ടതില്ല. അബായയോ ഖാമിയോ ധരിക്കുന്ന വിദ്യാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം. മാസങ്ങളായി പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത അവസ്ഥയുണ്ടായി. അക്കാര്യത്തില്‍ നടപടിയുണ്ടായില്ല. എന്നാല്‍ അബായ ധരിക്കുന്നത് വിലക്കാന്‍ സമയം കണ്ടെത്തിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. രക്ഷിതാക്കളും സമരത്തില്‍ പങ്കെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ന്യൂനപക്ഷമുള്ള രാജ്യമാണ് ഫ്രാന്‍സ്. മത ചിഹ്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പും വിവാദമുണ്ടായിരുന്നു.
തിങ്കളാഴ്ച അബായ ധരിച്ചെത്തിയ നിരവധി പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ഫ്രാന്‍സിലെ സ്‌കൂളുകളില്‍ മതചിഹ്നങ്ങള്‍ കര്‍ശനമായി നിരോധിച്ചിരുന്നു. കുരിശുകളോ ജൂതരുടെ ചിഹ്നങ്ങളോ ധരിക്കുന്നതും മുമ്പ് നിരോധിച്ചു. 2004-ല്‍ സ്‌കൂളുകളില്‍ ശിരോവസ്ത്രം നിരോധിച്ചു. 2010-ല്‍ പൊതുസ്ഥലത്ത് മുഖം മൂടുന്നത് നിരോധിച്ചു. നിരോധനങ്ങള്‍ ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →