ലോകസഭയിലേക്കും നിയമസഭയിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധുതകൾ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി പ്രാഥമികമായി പരിശോധിക്കും. ഭരണഘടന ഭേദഗതി വരുത്തേണ്ടത് കൊണ്ട് തന്നെ സംസ്ഥാനങ്ങളോട് അഭിപ്രായം തേടും.
അതേസമയം വിജ്ഞാപനത്തിനു മുമ്പ് കമ്മറ്റിയുടെ ഭാഗമാകാൻ അധിർ രഞ്ജൻ ചൗധരി സമ്മതം അറിയിച്ചതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു. .ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര നീക്കത്തെ ചർച്ച വിഷയമാക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ് ഇന്ത്യ സഖ്യ യോഗത്തിൽ പ്രമേയത്തിന് നിർദേശം വയ്ക്കും.
ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലുളള അതൃപ്തി രാഹുൽ ഗാന്ധി പരസ്യമാക്കി. ഇന്ത്യയെന്നത് സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ആ കൂട്ടായ്മയക്കും, സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന് രാഹുൽ ഗാന്ധി കുറിച്ചു.
അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയാണെന്ന് ബിജെപി പ്രതികരിച്ചു.ഇന്ത്യ സഖ്യത്തിലും കടുത്ത എതിർപ്പാണ് ഉയരുന്നത്. അതുകൊണ്ട് തന്നെ പ്രത്യേക ലക്ഷ്യത്തോടെ സർക്കാർ വിളിച്ച പാർലമെൻറ് സമ്മേളനം സ്തംഭിപ്പിക്കാനാണ് നീക്കം.

