ദില്ലി: എല്ലാവർക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നു. ഭാഷാ അടിസ്ഥാനത്തിൽ നമ്മൾ സഹോദരങ്ങളാണെന്നും തെക്കെയിന്ത്യയിലെ പുരോഗമന ആശയങ്ങൾ രാജ്യം മുഴുവനും പടരുന്ന വർഷമാകട്ടെയെന്നും എം കെ സ്റ്റാലിൻ ആശംസയിൽ അറിയിച്ചു.
. മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു. മാനുഷികമായ മൂല്യങ്ങൾ എല്ലാം മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണമെന്നും കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേർതിരിവുകൾക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസിച്ചു. വേർതിരിവുകൊണ്ടും ഭേദചിന്തകൾകൊണ്ടും കലുഷമാകാത്ത മനസ്സുകളുടെ ഒരുമ, അതാവട്ടെ നമുക്ക് ഇക്കൊല്ലത്തെ ഓണമെന്നും മുഖ്യമന്ത്രി ആശംസിച്ചു.
സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിമിതിക്കുള്ളിൽ നിന്നു കൊണ്ടാണെങ്കിലും ഓണം ഐശ്വര്യ പൂർണമാക്കാൻ വേണ്ടതൊക്കെ ചെയ്തുവെന്നും ക്ഷേമ പെൻഷൻ മുതൽ ന്യായ വിലക്കുള്ള പൊതു വിതരണംവരെ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ഐശ്വര്യ – വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

