സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ മൊഹാലിയില്‍ ടൂറിസം ഉച്ചകോടി

മൊഹാലി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചാബ് സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ മൊഹാലിയില്‍ ടൂറിസം ഉച്ചകോടിയും ട്രാവല്‍ മാര്‍ട്ടും സംഘടിപ്പിക്കുന്നു. പഞ്ചാബിനെ രാജ്യത്തെ ഏറ്റവും പ്രിയങ്കരമായ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റുകയെന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യങ്ങളിലൊന്ന്.
അമൃത്സര്‍, രൂപ്നഗര്‍, ലുധിയാന, പട്യാല, ഫത്തേഗഡ് സാഹിബ് എന്നീ അഞ്ച് നഗരങ്ങള്‍ വിദേശ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. 2030-ഓടെ സംസ്ഥാനം, രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ടൂറിസം വകുപ്പ്. വിനോദസഞ്ചാരത്തിലൂടെ ഉയര്‍ന്ന വരുമാനം നേടുക എന്നലക്ഷ്യവുമായി സംസ്ഥാന ടൂറിസം വകുപ്പ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു. ഈ രംഗത്ത് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് അതിന്റെ ആദ്യ റോഡ്‌ഷോ ജയ്പൂരില്‍ ഉദ്ഘാടനം ചെയ്തു. ആടുത്ത ദിവസങ്ങളിലായി മുംബൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. രാജ്യത്തെ മികച്ച ടൂറിസം പ്രൊഫഷണലുകളെ പഞ്ചാബിലേക്ക് കൊണ്ടുവരികയും സംസ്ഥാനത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്.
വിദേശ, ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനി , ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് ഒര്‍ഗനൈസേഷന്‍സ് , ട്രാവല്‍ ട്രേഡ് മീഡിയ, ടൂറിസം മേഖലയില്‍ സ്വാധീനം ചെലുത്തുന്നവര്‍, ഹോട്ടല്‍ ഓപ്പറേറ്റര്‍മാര്‍, ഫാം സ്റ്റേ ഉടമകള്‍, ടൂറിസം ബോര്‍ഡുകള്‍ തുടങ്ങിയവയുടെ പങ്കാളിത്തവും പരിപാടിയില്‍ ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →