മോൻസൺ മാവുങ്കാലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ 2023 ഓഗസ്റ്റ് 22ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. നിലവിൽ കണ്ണൂരിലുള്ള അദ്ദേഹം രാവിലെ കൊച്ചി ഇഡി ഓഫീസിൽ എത്തുമെന്നാണ് സൂചന. നേരത്തെ 18ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സുധാകരൻ ഹാജരായില്ല.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. മോൻസണുമായുള്ള ബന്ധം, ഇടപാടുകളുണ്ടായിരുന്നോ, മോൻസൻ്റെ വീട്ടിൽവച്ച് കണ്ടുമുട്ടിയിട്ടുള്ള വ്യക്തികൾ എന്നിവയിലാണ് കെ സുധാകരനിൽനിന്നും ഇ.ഡി വ്യക്തത തേടുക. മോൻസണിൽ നിന്ന് കെ സുധാകരൻ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുണ്ടായിരുന്നു.
ഇതിനു പുറമേ തൃശ്ശൂർ സ്വദേശി അനൂപ്, മോൻസന് 25 ലക്ഷം രൂപ നൽകിയതിന് സുധാകരൻ ഇടനില നിന്നെന്ന പരാതിക്കാരന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി സുധാകരനെ വിളിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 18 വെള്ളിയാഴ്ച ഹാജരാകണമെന്നറിയിച്ചായിരുന്നു ആദ്യ നോട്ടീസ്. എന്നാൽ ഒഴിവാക്കാൻ പറ്റാത്ത ചില പരിപാടികൾ ഉള്ളതിനാൽ 22ന്ഹാ ജരാകാമെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു

