കൊച്ചി: ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തു വി.ഡി.സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ആഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജയരാജന്റെ ഈ അഭിപ്രായപ്രകടനം.
‘‘ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോ? ഇപ്പോൾ ഒരുപക്ഷേ അവർ സവർക്കറെക്കുറിച്ച് പറയുമായിരിക്കും. എന്നാൽ, അദ്ദേഹം അക്കാലത്ത് അവരുടെ ഒപ്പമായിരുന്നില്ല. സവർക്കർ അക്കാലത്തു തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു. ആ സാഹസിക പ്രവൃത്തിയിലേർപ്പെട്ട് അദ്ദേഹം ആൻഡമാൻ ജയിലിലായി. ബ്രിട്ടിഷ് പട്ടാളത്തിന്റെ ഭരണത്തിനു കീഴിൽ ജയിലിൽനിന്നു പുറത്തുവരാൻ സാധിക്കില്ലെന്ന അവസ്ഥയിലെത്തി.
ഈ സാഹചര്യത്തിൽ ഹിന്ദു മഹാസഭക്കാർ അദ്ദേഹത്തെ സമീപിച്ചു. ബ്രിട്ടിഷുകാർക്ക് മാപ്പ് എഴുതിക്കൊടുക്കാൻ അവർ ആവശ്യപ്പെട്ടു. അങ്ങനെ ബ്രിട്ടിഷ് സായിപ്പിന് അദ്ദേഹം മാപ്പെഴുതി കൊടുത്തു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനൊപ്പം നിൽക്കാതെ, ഇനി ജീവിതകാലം മുഴുവൻ ബ്രിട്ടിഷ് സേവകനായി പ്രവർത്തിച്ചു കൊള്ളാമെന്നു സവർക്കർ ദയാഹർജി കൊടുത്തു. അങ്ങനെയാണ് അദ്ദേഹത്തെ ബ്രിട്ടിഷുകാർ ജയിലിൽനിന്നു മോചിപ്പിച്ചത്.
ആർഎസ്എസുകാരനായി പിന്നീട് സേവനം നടത്തി, ഇന്ത്യയുടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും തകർക്കുന്ന ഫാഷിസ്റ്റ് ശക്തിയായി പ്രവർത്തിച്ച, വർഗീയവാദിയായി പിൽക്കാല ജീവിതം നയിച്ച സവർക്കറുടെ ജന്മദിനത്തിലാണു പുതിയ പാർലമെന്റ് കെട്ടിടം ബിജെപിയുടെ നരേന്ദ്ര മോദി സർക്കാർ ഉദ്ഘാടനം ചെയ്തത്.
രാജ്യത്തിന്റെ ഏറ്റവും വലിയ സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതിയെപ്പോലും ചടങ്ങിനു ക്ഷണിച്ചില്ല. രാഷ്ട്രപതി ഒരു സ്ത്രീയാണ്. സ്ത്രീസ്വാതന്ത്ര്യം നിഷേധിക്കുന്നവരാണ് ആർഎസ്എസുകാർ. സവർണാധിപത്യ ധർമങ്ങൾക്കു വേണ്ടി നിലയുറപ്പിച്ചിട്ടുള്ളതിനാലാണു ബിജെപി–ആർഎസ്എസ് രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നത്’’– ജയരാജൻ പറഞ്ഞു

