മണിപ്പൂർ കലാപത്തിലും അന്വേഷണത്തിലും നിർണ്ണായക ഇടപെടൽ നടത്തി സുപ്രിം കോടതി . കലാപവുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സുപ്രിം കോടതി നിർദേശിച്ചു. . അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദേശം നൽകി. ആരോപണങ്ങൾ അന്വേഷിക്കാൻ ദത്താത്രയ് പദ്‌സാൽഗിക്കറോട് നിർദേശിച്ചു. രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. അന്വേഷണത്തിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരിനും നിർദേശം നൽകി. ഇരു റിപ്പോർട്ടുകളും 2023 ഒക്ടോബർ 13 ന് കോടതി പരിഗണിക്കും.
. സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിൻറെ ഇടപെടൽ ഉണ്ടായത്. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിട്ടുള്ളത്. മുൻ ജഡ്ജിമാരായ ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി.
അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. ഇതുസംബന്ധിച്ച റിപ്പോർട്ട് സമിതി കോടതിക്ക് സമർപ്പിക്കും. സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി.

