ന്യൂഡൽഹി : ∙ ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ഇന്ത്യൻ ഭരണഘടനയനുസരിച്ച് ബ്രെക്‌സിറ്റ് മാതൃകയിൽ ഹിതപരിശോധനയ്ക്കു സാധുതയില്ലെന്ന് സുപ്രീംകോടതി. ഇന്ത്യ ഭരണഘടനയ്‌ക്ക് അനുസൃതമായ ജനാധിപത്യ രാജ്യമാണ്. ഇവിടെ നിയമം വഴി സാധുതയായ മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത്. പാർലമെന്റ് പോലുള്ള മാർഗ്ഗങ്ങളിലൂടെയാണ് ജനങ്ങളുടെ അഭിപ്രായം തേടുന്നതെന്നും കോടതി വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ളതാണ് അഞ്ചംഗ ബെഞ്ച്.ജസ്റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, സഞ്‌ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരാണു ബെഞ്ചിലുള്ളത്.
ഭരണഘടനയിലെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകുന്നതും ജമ്മു കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാർക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തീരുമാനിച്ചത് 2019 ഓഗസ്റ്റ് അഞ്ചിനാണ്. ഒക്‌ടോബർ 31ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചു. ജമ്മു കശ്‌മീരിൽ അധികാര പദവി ഗവർണറിൽനിന്ന് ലഫ്. ഗവർണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി. കേന്ദ്ര നടപടിക്കെതിരെ 21 ഹർജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. കേന്ദ്ര തീരുമാനം ഫെഡറൽ സംവിധാനത്ത വെല്ലുവിളിക്കുന്നതാണെന്നാണ് ഹർജികളിൽ പറയുന്നത്.

