ന്യൂഡൽഹി: അയോഗ്യത നീങ്ങിയതോടെ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ രാഹുൽ ഗാന്ധിക്ക് പങ്കെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സുപ്രീം കോടതി അയോഗ്യത സ്റ്റേ ചെയ്തതിനു പിന്നാലെ കോൺഗ്രസ് എംപിമാർ സ്പീക്കറെ നേരിട്ട് കണ്ട് രാഹുലിന്‍റെ അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടു വച്ചിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്‍റെ ചർച്ചയിൽ രാഹുൽ സംസാരിക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ ഓഗസ്റ്റ് 8നാണ് ലോക്സഭ അവിശ്വാസപ്രമേയം പരിഗണിക്കുന്നത്. ഓഗസ്റ്റ് 11 ന് വർഷകാലം സമ്മേളനം അവസാനിക്കും. ഇത്ര ചെറിയ കാലയളവിൽ രാഹുലിന്‍റെ അംഗത്വം പുനഃസ്ഥാപിക്കുന്നത് സാധ്യമാണോ എന്നതിലാണ് ആശങ്ക.
രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിയുന്നു
രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിയുന്നു
കഴിഞ്ഞ മാർച്ച് 23നാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി അപകീർത്തിക്കേസിൽ
രാഹുലിന് രണ്ട് വർഷം തടവുശിക്ഷയും പിഴയും വിധിച്ചത്. അതിനു തൊട്ടുപിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്‍റെ ലോക് സഭാ അംഗത്വം നീക്കം ചെയ്തിരുന്നു. മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ അപ്പീൽ സമർപ്പിക്കുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. എന്നാൽ മേൽക്കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നതിനു മുൻപു തന്നെ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിന്‍റെ അംഗത്വം നീക്കം ചെയ്തു. വൈകാതെ അദ്ദേഹത്തിന് ഔദ്യോഗിക വസതിയിൽ നിന്നും ഒഴിയേണ്ടതായി വന്നു. ഭരണഘടനയുടെ 101(1) വകുപ്പു പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്‍റെ എട്ടാം വകുപ്പു പ്രകാരവുമാണ് നടപടി സ്വീകരിച്ചത്. ഇതു സംബന്ധിച്ച് മാർച്ച് 24നു തന്നെ ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പാൽ സിംഗ് ഉത്തരവിറക്കി. പക്ഷേ ഇതേ വേഗത അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിൽ പ്രതീക്ഷിക്കാനാകില്ല. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ അംഗത്വം പുനഃസ്ഥാപിക്കാനായെടുത്ത കാലതാമസം ആ ആശങ്കയുടെ ആക്കം കൂട്ടുന്നുമുണ്ട്. വധശ്രമക്കേസിൽ കവരത്തി സെഷൻ കോടതി 10 വർഷം തടവിന് ശിക്ഷിച്ചതിനെത്തുടർന്ന് ജനുവരി 11നാണ് മുഹമ്മദ് ഫൈസലിന്‍റെ അംഗത്വം നീക്കം ചെയ്തത്. ജനുവരി 25ന് ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. പക്ഷേ ലോക്സഭാ സെക്രട്ടേറിയറ്റ് അംഗത്വം പുനഃസ്ഥാപിക്കുന്നതിൽ വലിയ താത്പര്യം കാണിച്ചില്ല. രണ്ടു മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്‍റെ അംഗത്വം സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചത്.

