നടിയെ ആക്രമിച്ച കേസിൽ വിചാരണയ്‌ക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. വിചാരണ കോടതിയുടെ ആവശ്യം അനുസരിച്ചാണ് സമയം നീട്ടി നൽകിയത്. സുപ്രീംകോടതി നേരത്തെ നൽകിയ സമയം ജൂലൈ 31 ന് അവസാനിച്ചിരുന്നു. വിധി പറയാൻ സമയം നീട്ടാൻ വിചാരണക്കോടതി ചോദിച്ചിരുന്നു.
ജൂലായ് 31 നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് റിപ്പോർട്ട് നൽകിയിരുന്നു. സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം 3 മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം കൂടി ബാക്കിയുണ്ടെന്നും ജഡ്ജി കോടതിയെ അറിയിച്ചിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതിന് ആണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നാണ് ദിലീപ് വാദിച്ചിരുന്നത്.

