ന്യൂഡൽഹി: ഡൽഹിയിലെ ഉദ്യോസ്ഥരുടെ നിയമനവും സ്ഥലംമാറ്റവുമുൾപ്പെടെ അധികാരങ്ങൾ ലെഫ്റ്റനന്റ് ഗവർണർക്ക് നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ലോക്സഭ പാസാക്കി. നാലു മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷം പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനിടെയാണ് ഓർഡിനൻസിനു പകരമായുള്ള ബിൽ സഭ പാസാക്കിയത്.
ഇനി രാജ്യസഭ കൂടി പാസാക്കണം. വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, തെലുങ്കുദേശം പാർട്ടി തുടങ്ങിയ പിന്തുണ പ്രഖ്യാപിച്ചതിനാൽ രാജ്യസഭയിലും ബിൽ പാസാക്കുന്നത് സർക്കാരിന് എളുപ്പമായി. കഴിഞ്ഞദിവസം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണു സഭയുടെ മേശപ്പുറത്തുവച്ചത്. ഇന്നലെ ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തെ അതിരൂക്ഷമായാണു വിമർശിച്ചത്.
Lകേന്ദ്ര ഭരണപ്രദേശമായ ഡൽഹിക്കു വേണ്ടി നിയമങ്ങളുണ്ടാക്കാൻ കേന്ദ്ര സർക്കാരിന് പൂർണ അധികാരമുണ്ടെന്നു ഷാ വ്യക്തമാക്കി. ബിൽ പാസാക്കുന്നതോടെ പ്രതിപക്ഷ സഖ്യം തകരും. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ നിയമവും ചട്ടങ്ങളുമൊന്നും പാലിക്കുന്നില്ല. നിയമസഭയോ മന്ത്രിസഭാ യോഗമോ പോലും കൃത്യമായി ചേരാറില്ല. സഖ്യ ധർമമെന്ന നിലയ്ക്കു ബില്ലിനെ എതിർക്കുകയല്ല, ഡൽഹിയുടെ നന്മയ്ക്കുവേണ്ടി ബില്ലിനെ അനുകൂലിക്കുകയാണു വേണ്ടത്- ഷാ പ്രതിപക്ഷത്തോടു പറഞ്ഞു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉൾപ്പെടെ നേതാക്കൾ ഡൽഹിക്ക് സംസ്ഥാന പദവി നൽകരുതെന്ന നിലപാടുകാരായിരുന്നെന്നും അമിത് ഷാ.
എന്നാൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നതാണു ബില്ലെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഫെഡറൽ സ്വഭാവത്തിനു വിരുദ്ധമാണ് സർക്കാർ നടപടിയെന്നു ശശി തരൂർ കുറ്റപ്പെടുത്തി. അതിനിടെ, ബിൽ കീറിയെറിഞ്ഞ എഎപി അംഗം സുശീൽ കുമാർ റിങ്കുവിനെ സ്പീക്കർ ഓം ബിർള ഈ സമ്മേളന കാലയളവിൽ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷത്തിനൊപ്പം ബിആർഎസ് അംഗങ്ങളും ബില്ലിനെ എതിർത്ത് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

