ന്യൂഡൽഹി: രക്ഷാബന്ധൻ ദിനം മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കാൻ ബിജെപി എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാൾ, ഒഡീഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എൻഡിഎ എംപിമാരുടെ യോഗത്തിലാണ് ആഹ്വാനം.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ കൊണ്ടുവന്ന പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മുസ്ലിം സ്ത്രീകൾക്ക് വലിയ ആശ്വാസവും സുരക്ഷയും നൽകുന്നുണ്ടെന്നും മോദി യോഗത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ ഹജ് നയത്തിന്‍റെ ഭാഗമായി നിരവധി മുസ്‌ലിം സ്ത്രീകൾക്ക് ഈ വർഷം ഹജ് കർമം നിർവഹിക്കാൻ സഹായകമായെന്നും മോദി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 30 ന് നടക്കുന്ന രക്ഷാബന്ധൻ ദിനത്തിൽ മുസ്ലീം സ്ത്രീകൾക്കായി വിവിധ പരിപാടികൾ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

