സര്‍വീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്; ജൂലൈ 25 വരെയുള്ള എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കി

ന്യൂഡല്‍ഹി: വിമാന സര്‍വീസ് പുനരാരംഭിക്കുന്നതില്‍ നിന്ന് വീണ്ടും പിന്നാക്കം പോയി ഗോ ഫസ്റ്റ്. 2023 ജൂലൈ 25 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന കമ്പനിയുടെ എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കി. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് ഫ്ളൈറ്റ് റദ്ദാക്കുന്നതിന് കാരണമായ പറഞ്ഞിരിക്കുന്നത്. അസൗകര്യത്തില്‍ ക്ഷമ ചോദിച്ച ഗോ ഫസ്റ്റ്, പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ട്വീറ്റ് ചെയ്തു.മെയ് രണ്ടിനാണ് ഗോ ഫസ്റ്റ് അതിന്റെ ഫ്ളൈറ്റുകള്‍ റദ്ദാക്കിയിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളും വിമാനങ്ങള്‍ക്കുണ്ടാകുന്ന എന്‍ജിന്‍ തകരാറുകളും കാരണമാണ് ഫ്ളൈറ്റുകള്‍ നിര്‍ത്തിവച്ചത്.ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) പച്ചക്കൊടി വീശിയിരുന്നു. വിവിധ നിബന്ധനകളോടെയായിരുന്നു അനുമതി. 15 വിമാനങ്ങള്‍ കൊണ്ട് 114 പ്രതിദിന സര്‍വീസുകള്‍ നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.സൂക്ഷ്മമായ പരിശോധനകള്‍ക്കു ശേഷം, ജൂണ്‍ 28 തീയതി വച്ചുള്ള നിര്‍ദിഷ്ട പുനരാരംഭിക്കല്‍ പദ്ധതിക്ക് അനുമതി നല്‍കുകയായിരുന്നുവെന്നാണ് ഡി ജി സി എ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്. എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിലും നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലും നിലവിലുള്ള റിട്ട് ഹരജികളില്‍ വിധി വരാനിരിക്കെയാണ് നടപടി.എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ ക്രമാനുഗത മുന്നുപാധികളെല്ലാം പൂര്‍ത്തീകരിക്കുമെന്ന ഉറപ്പിലാണ് ഗോ ഫസ്റ്റിന് സര്‍വീസ് അനുമതി നല്‍കിയതെന്ന് ഡി ജി സി എ പറഞ്ഞു. ഇതിനു പുറമെ, നിലവിലുള്ള ‘ആകാശ ഗമന യോഗ്യത’കളെല്ലാം കമ്പനിയുടെ എയര്‍ക്രാഫ്റ്റുകള്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →