മണിപ്പൂരിൽ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരകളാക്കി പിന്നാലെ നഗ്നരാക്കി റോഡിലൂടെ നടത്തി. 2023 മെയ് നാലിനാണ് കംഗ്പോക്പി ജില്ലയിൽ രണ്ട് സ്ത്രീളെ ഒരും സംഘം യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇരുവരേയും നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നിട്ടും മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രധാനമന്ത്രി മൗനം ഭജിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
15 ദിവസത്തിന് ശേഷമാണ് സ്ത്രീകൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്..സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടൻ തന്നെ അക്രമകാരികളെ പിടികൂടുമെന്നും മണിപ്പൂർ പൊലീസ് ട്വീറ്റ് ചെയ്തു. മെയ് നാലിനാണ് പീഡനം നടന്നത്. അക്രമികളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുന്നതിനെ കടുത്ത ഭാഷയിൽ പ്രിയങ്കാ ഗാന്ധി വിമർശിച്ചു. ‘ മണിപ്പൂരിൽ നിന്ന് വരുന്ന അതിക്രമത്തിനിരയായ സ്ത്രീകളുടെ ചിത്രം ഹൃദയഭേദകമാണ്. സമൂഹത്തിൽ സ്ത്രീകളും കുട്ടികളുമാണ് അതിക്രമത്തിന്റെ ഏറ്റവും ക്രൂരമുഖം നേരിടുന്നത്. എല്ലാവരും ഏക സ്വരത്തിൽ ഈ അതിക്രമത്തെ അപലപിക്കണം, ഒപ്പം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ കൊണ്ടുവരികയും ചെയ്യണം. എന്തുകൊണ്ടാണ് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും നിശബ്ദരായി തുടരുന്നത് ? ഈ ചിത്രങ്ങൾ അവരെ അലോസരപ്പെടുത്തുന്നില്ലേ ?’- പ്രിയങ്കാ ഗാന്ധി കുറിച്ചു.

