തിരുവന്തപുരം: മുതലപ്പൊഴിയിൽ നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. തക്കസമയത്തുള്ള മന്ത്രിമാരുടെ ഇടപെടെൽ മൂലമാണ് സംഘർഷം ഒഴിവായത്. പ്രതിഷേധവുമായി രംഗത്തെത്തിയ നാലു സ്ത്രീകൾ പ്രദേശവാസികളോ മരിച്ചവരുടെ ബന്ധുക്കളോ അല്ല. മഹിളാ കോൺഗ്രസിന്‍റെ ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. മന്ത്രിമാർ സമയോചിതമായ നിലപാട് സ്വീകരിച്ചില്ലായിരുന്നെങ്കിൽ കോൺഗ്രസുകാരും മത്സ്യത്തൊഴിലാളികളും തമ്മിൽ സംഘർഷം ഉണ്ടാകുമായിരുന്നു.
യഥാർഥത്തിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനം നടത്തിയതിനും ഫാദർ യുജീൻ പെരേരയ്ക്കും മറ്റു 50 പേർക്കുമെതിരെ അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു.
മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ സ്ഥലത്തെത്തിയ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ. അനിൽ എന്നിവർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രക്ഷാപ്രവർത്തനം വൈകുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

