കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സിപിഎം 2023 ജൂലൈ മാസം 15ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി, ലീഗില്‍ ആശയക്കുഴപ്പം. വരും വരായ്കകൾ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പിഎംഎ സലാം പറഞ്ഞു. സിപിഎം നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണോയെന്ന് പരിശോധിക്കും. ഏക സിവിൽ കോഡിലെ എതിര്‍പ്പ് ആത്മാര്‍ഥതയോടെയാകണം,മറ്റു അജണ്ടകള്‍ പാടില്ല. ഇതാണ് ലീഗിന്റെ നിലപാടെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. അതേ സമയം സിപിഎമ്മിന്റേത് വൃത്തികെട്ട രാഷ്ട്രീയക്കളിയെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ക്ഷണം ദുരുദ്ദേശപരമാണ്. സിപിഎം നിലപാട് ഇരട്ടത്താപ്പെന്നും ഇ.ടി പറഞ്ഞു.
സെമിനാറിൽ സിപിഎം ക്ഷണിച്ചാലും കോണ്‍ഗ്രസ് പോകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സൻ വ്യക്തമാക്കി. കോണ്‍ഗ്രസ് ആ കെണിയിൽ വീഴില്ല. ലീഗ് പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്നും ഹസ്സൻ പറഞ്ഞു. സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. അവർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. അതിൽ കോൺഗ്രസിന് തൃപ്തിയുണ്ട്. ഏക സിവിൽ കോഡിൽ കോൺഗ്രസിനെ വിമർശിക്കുന്ന ഗോവിന്ദൻ മാഷ് കണ്ണാടി ഒന്ന് കൂടി നോക്കണം. സി പിഎമ്മിന്റെ കുബുദ്ധി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.