മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പ്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ട് ജില്ലകളില്‍ കനത്ത വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. കാങ്‌പോക്പി , ബിഷ്ണുപൂര്‍ ജില്ലകളിലാണ് വെടിവെപ്പ് നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ നാലരയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. അതേ സമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ വെടിവയ്പ്പുണ്ടായി. തൗബാല്‍ ജില്ലയില്‍ ജനക്കൂട്ടം ഇന്ത്യന്‍ റിസര്‍വ് ഫോഴ്‌സ് ക്യാമ്പ് ആക്രമിക്കുകയും ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ച സൈന്യം ആദ്യം കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തുടര്‍ന്ന് ജനക്കൂട്ടത്തെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ചു.എന്നാല്‍ സായുധരായ ജനക്കൂട്ടം വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെടുകയും ഒരു അസം റൈഫിള്‍സ് ജവാന് വെടിയേല്‍ക്കുകയും ചെയ്തു. ഖോജുംതമ്പിയില്‍ ഇരു സമുദായങ്ങള്‍ തമ്മില്‍ ചൊവ്വാഴ്ച രാത്രി 7 മണിയോടെ ഇടവിട്ട് വെടിവയ്പ്പ് ഉണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മണിപ്പൂരിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →