മുംബൈ: പാർട്ടി പിളർപ്പിനു പിന്നാലേ ശരദ് പവാറിനെ പരിഹസിച്ച് അജിത് പവാർ. എൺപത്തി മൂന്ന് വയസ്സായില്ലേ ഇനിയെങ്കിലും രാഷ്ട്രീയം അവസാനിപ്പ് പുതുതലമുറയ്ക്ക് അവസരം നൽകിക്കൂടേ എന്നാണ് അജിത് പവാറിന്‍റെ പരിഹാസം. ബിജെപി നേതാക്കൾ പോലും 75 വയസ്സിൽ പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിരമിക്കാറുണ്ടെന്നും അജിത് പവാർ പറഞ്ഞു.2014ൽ പാർട്ടിക്ക് മുഖ്യമന്ത്രി പദവി നഷ്ടപ്പെടുത്തിയത് ശരദ് പവാറാണെന്നും അജിത് പവാർ ആരോപിച്ചു.
ഇപ്പോൾ എല്ലാവർക്കും മുൻപിൽ എന്നെ പ്രതിനായകനായി ചിത്രീകരിക്കുന്നുണ്ട്. എന്നാലും അദ്ദേഹത്തോട്( ശരദ് പവാറിനോട്) എനിക്ക് ബഹുമാനമുണ്ട്. എങ്കിലും ഒന്നാലോചിച്ചു നോക്കൂ..ഐഎഎസ് ഓഫിസർമാർ 60 വയസിൽ വിരമിക്കും. രാഷ്ട്രീയത്തിലാണെങ്കിൽ ബിജെപി നേതാക്കൾ പോലും 75 വയസ്സിൽ വിരമിക്കും. മുരളി മനോഹർ ജോഷിയും എൽ.കെ.അദ്വാനിയുമൊക്കെ അത്തരത്തിൽ പുതു തലമുറയ്ക്ക് അവസരം നൽകിയ ഉദാഹരണങ്ങൾ പോലുമുണ്ട്. നിങ്ങൾ ( ശരദ് പവാർ ) ഞങ്ങൾക്ക് അനുഗ്രഹം നൽകണം…നിങ്ങൾക്കിപ്പോ 83 വയസ്സായി..ഇനിയെങ്കിലും അവസാനിപ്പിക്കാൻ തയാറാകുമോ.. നിങ്ങൾ ഞങ്ങളെ അനുഗ്രഹിക്കുകയാണെങ്കിൽ നിങ്ങളുടെ ദീർഘായുസ്സിനു വേണ്ടി ഞങ്ങൾ പ്രാർഥിക്കുമെന്നും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി കൂടിയായ അജിത് പവാർ പറഞ്ഞു. ബാന്ദ്രയിൽ വിളിച്ചു ചേർത്ത എംഎൽഎമാരുടെ യോഗത്തിലായിരുന്നു അജിത് പവാറിന്‍റെ പരിഹാസം.
കഴിഞ്ഞ മേയിൽ പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിരമിക്കുമെന്ന് ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു. പക്ഷേ അനുയായികളുടെ പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹം ആ തീരുമാനം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

