ന്യൂഡൽഹി: പാർട്ടി പിളർപ്പിനു പിന്നാലെ ഔദ്യോഗിക ചിഹ്നത്തിനായി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച് എൻസിപി നേതാവ് അജിത് പവാർ. കൂടുതൽ എംഎൽഎമാർ തനിക്കൊപ്പമാണെന്ന് കാണിച്ചാണ് അജിത് പവാർ കമ്മിഷനോട് ചിഹ്നം അനുവദിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ പാർട്ടി വിട്ട് ഷിൻഡെ ബിജെപി സർക്കാരിനൊപ്പം ചേർന്ന 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ശരദ് പവാർ വിഭാഗം നേതാവ് ജയന്ത് പാട്ടിൽ തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ആകെയുള്ള 53 എംഎൽഎമാരിൽ 29 പേരും അജിത് പവാറിനൊപ്പമാണുള്ളത്. ബാന്ദ്രയിൽ അജിത് പവാർ ഇന്നു വിളിച്ചു ചേർത്ത യോഗത്തിൽ 29 എംഎൽഎമാരാണ് പങ്കെടുത്തത്.
അതേ സമയം ശരദ് പവാർ പക്ഷത്തിന്‍റെ യോഗത്തിൽ 13 പേർ മാത്രമാണ് പങ്കെടുത്തത്.11 എംഎൽഎമാർ രണ്ട് യോഗത്തിലും പങ്കെടുക്കാതെ വിട്ടു നിന്നു. 35 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കാനായാൽ അയോഗ്യത മറി കടക്കാനാകുമെന്ന വിശ്വാസത്തിലാണ് അജിത് പവാർ.

