തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഒപ്പം പകർച്ചവ്യാധികളും. ജൂൺ പകുതിയോടെ പതിനായിരത്തിലെത്തിയ പ്രതിദിന പനിബാധിതരിൽ എച്ച്‌വൺഎൻവൺ എന്ന കോളം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോൾ പനി ബാധിതർ 12,000 ത്തിന് മുകളിലെത്തിപ്പോൾ ഒരാഴ്ച്ചക്കിടെ എച്ച്‌വൺഎൻവൺ രോഗികളുടെ എണ്ണം 37 ലെത്തി.
ഈ വർഷത്തെ പനിമരണങ്ങളിൽ എച്ച് 1 എൻ 1 എലിപ്പനിക്ക് പിന്നിൽ രണ്ടാമതാണ്. എലിപ്പനി 32 ഉം എച്ച്1എൻ1 23ഉം, നാടാകെ പടരുന്ന തരത്തിലാണ് ചിക്കൻ പോക്സും ഒപ്പമുള്ളത്. 378 പേർക്കാണ് ഒരാഴ്ച്ചയ്ക്കിടെ ചിക്കൻ പോക്സ് സ്ഥിരീകരിച്ചത്. വൈകിപ്പോയെന്ന വിമർശനങ്ങൾക്കിടെ കഴിഞ്ഞയാഴ്ച്ച മുതൽ സമൂഹ ഡ്രൈ ഡേ ആചരണം ഉൾപ്പടെ നടത്തി. പക്ഷെ, ഡെങ്കിപ്പനിയുടെ വ്യാപനം ഇനിയും പിടിച്ചുകെട്ടാൻ കഴിഞ്ഞിട്ടില്ല.
ഗുരുതരമാകുന്ന കേസുകളിൽ ഒന്നാമൻ ഡെങ്കിപ്പനിയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് 89,453 പേർക്കാണ്. 23 മരണം പനി മരണമാണെന്ന് സംശയിക്കുന്നു. 10 മരണം മാത്രമാണ് സ്ഥിരീകരിച്ച് ഔദ്യോഗിക പട്ടികയിൽ ഉൾപെട്ടിരിക്കുന്നത്. ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന കെ.ജി.എം.ഒ.എയുടെ ആവശ്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടുമില്ലെന്നതു പനിയും മഴയും വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത വെല്ലുവിളിയാണ്.

