മുംബൈ: പാർട്ടിയിൽ പിളർപ്പില്ലെന്നും ഭാവിയിലെ എല്ലാം തിരഞ്ഞെടുപ്പുകളിലും എൻ.സി.പിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും പുതുതായി ചുമതലയേറ്റ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻ.സി.പി എംഎൽഎമാരും ബിജെപി-ശിവസേന സർക്കാരിനൊപ്പം ചേർന്നതെന്നും അജിത് പവാർ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..
ഭൂരിപക്ഷം എൻ.സി.പി എംഎൽഎമാരും പാർട്ടി ഒന്നടങ്കവും മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമാകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായുള്ള ചർച്ചകൾ ഏറെ നാളായി നടന്നുവരുകയായിരുന്നുവെന്നും അജിത് പവാർ വെളിപ്പെടുത്തി. അടുത്തിടെ നാഗാലൻഡിൽ എൻസിപിയുടെ ഏഴ് എംഎൽഎമാർ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീരൂപീകരിച്ച കാര്യവും തന്റെ കൂറുമാറ്റത്തെ ന്യായീകരിച്ചുകൊണ്ട് അജിത് പവാർ ചൂണ്ടിക്കാണിച്ചു.
‘മൂന്നര വർഷം മുമ്പ് ഞങ്ങൾ ഉദ്ധവ് താക്കറെയുടെ കീഴിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപവത്കരിച്ചു. അന്ന് ശിവസേനയ്‌ക്കൊപ്പം ഞങ്ങൾക്ക് പോകാൻ കഴിയുമെങ്കിൽ ഇന്ന് ബിജെപിക്കൊപ്പം പോകാനാകില്ലേ? നാഗാലൻഡിൽ ഇത് ചെയ്യാൻ കഴിയുമെങ്കിൽ, ജനങ്ങളുടെ വികസനത്തിനായി മഹാരാഷ്ട്രയിലും ഇത് ചെയ്യാൻ സാധിക്കില്ലേ?’, അജിത് പവാർ ചോദിച്ചു..

