തിരുവനന്തപുരം: കുതിച്ചുയരുന്ന പച്ചക്കറി വില വർധനവ് തടയാൻ നടപടിയുമായി ഹോർട്ടികോർപ്പ്. സെഞ്ച്വറിയും കടന്ന് കുതിക്കുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാൻ ഇടപെടുകയാണ് ഹോർട്ടികോർപ്പ്. 2023 ജൂലൈ 4 മുതൽ ഹോർട്ടികോർപ്പിന്റെ 23 പച്ചക്കറി വണ്ടികൾ സർവീസ് തുടങ്ങും. വിലക്കുറവിൽ ജൈവ പച്ചക്കറിയാണ് വീട്ട് പടിക്കലെത്തുന്നത്. ജൂലൈ 4 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് പച്ചക്കറി വണ്ടി ഫ്ലാഗ് ഓഫ് ചെയ്യും
സ്റ്റാളുകൾക്ക് പുറമേ പച്ചക്കറി വണ്ടികളും വിൽപ്പന കേന്ദ്രങ്ങളായി മാറും. സ്റ്റാളുകളില്ലാത്ത സ്ഥലങ്ങൾക്ക് മുൻഗണന നൽകും. പൊതു വിപണിയേക്കാൾ 30 രൂപ വരെ വിലക്കുറവുണ്ടാകും. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടും.
സംസ്ഥാനത്തെ കർഷകരിൽ നിന്ന് പരമാവധി ഉൽപ്പന്നങ്ങൾ സംഭരിക്കുവാനും മറ്റുള്ളവ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചും വിതരണം ചെയ്യും. കർഷകർക്ക് നൽകാനുള്ള നാല് മാസത്തെ കുടിശ്ശിക ഓണത്തിന് മുമ്പ് തീർപ്പാക്കുമെന്നാണ് ഹോർട്ടികോർപ്പിന്റെ ഉറപ്പ്

