ഇടുക്കി: മൂന്നാറിലെ നിർമാണ നിയന്ത്രണത്തിൽ അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരേ ഉടുമ്പൻചോല എം.എൽ.എ. എം.എം. മണി. അമിക്കസ് ക്യൂറി നിയമനം കള്ളനെ കാവൽ ഏൽപ്പിച്ചത് പോലുള്ള നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി .മലയോര ജനതയ്‌ക്കെതിരേ പ്രവർത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവനെന്ന് മണി ആരോപിച്ചു. ഇത് ജനദ്രോഹമാണ്. ഹൈക്കോടതി തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.
ഹരീഷ് വാസുദേവൻ കപടപരിസ്ഥിതിവാദിയാണെന്ന് വിമർശിച്ച് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസും രംഗത്തെത്തിയിരുന്നു. ഹരീഷിനെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും ഹർജിയ്ക്കു പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മൂന്നാർ ഉൾപ്പെടെയുള്ള മേഖലയിലെ പരിസ്ഥിതിവിഷയങ്ങളിലാണ് കോടതി അഡ്വ. ഹരീഷ് വാസുദേവനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. ദേവികുളം താലൂക്കിൽ മൂന്നാർ ഉൾപ്പെടെയുള്ള ഒൻപത് പഞ്ചായത്തുകളിൽ താഴത്തെ നില ഉൾപ്പെടെ മൂന്നുനിലകളിൽ അധികമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന് അനുമതി നൽകുന്നതും ഹെെക്കോടതി താത്ക്കാലികമായി തടഞ്ഞിരുന്നു..

