നിലമ്പൂർ: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്ക് വൈദ്യുതി വേലിയിൽനിന്ന് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് മണിക്കൂറുകളോളം കിടന്നു. ഒടുവിൽ നാട്ടുകാരെത്തി ഫ്യൂസ് ഊരിമാറ്റിയതിനാൽ രക്ഷപ്പെട്ടു. ആന പിന്നീട് കാട്ടിലേക്ക് തിരിച്ച് പോയി. കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്തിലൂടെ സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് കാട്ടാനക്ക് വൈദ്യുതി ആഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയത്.
രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡിൽ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു. കാർ പിന്നോട്ട് എടുത്ത് കാർ യാത്രക്കാർ രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് കുറുന്തോട്ടിമണ്ണയിലെ വനമേഖലയിലേക്ക് കടന്നു പോയി. നാട്ടുകാർ വിവരമറിയച്ചതോടെ ആർആർടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കരിമ്പുഴ പാലത്തിന് സമീപം വനത്തിലേക്ക് കയറ്റി വിട്ടു. കുറുന്തോട്ടിമണ്ണ, വെള്ളിയംപാടം, കരിമ്പുഴ, പത്തിപ്പാറ മേഖലയിലാണ് കാട്ടാന ഭീതി പരത്തിയത്.

