ബിരേൻ സിങ്ങിന്റെ ഭരണത്തിൽ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി∙ മണിപ്പുരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ, മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെതിരെ രൂക്ഷവിമർശനം. ബിരേൻ സിങ്ങിന്റെ ഭരണത്തിൽ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും പെട്ടെന്ന് ഇടപെടണമെന്നും കോൺഗ്രസ് യോ​ഗത്തിൽ ആവശ്യപ്പെട്ടു. ‌ ‌2023 മെയ് 3നാണ് മണിപ്പുരിൽ കലാപം ആരംഭിച്ചത്.

മണിപ്പുർ ജനതയ്ക്ക് ബിരേൻ സിങ്ങിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ആർജെഡി നേതാവ് മനോജ് ഝാ ചൂണ്ടിക്കാട്ടി. മണിപ്പുർ ജനതയെ ഭിന്നിപ്പിക്കുകയല്ല, ഒരുമിച്ചു നിർത്താനാണ് ബിരേൻ സിങ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുരിലെ വിവിധ വിഭാഗങ്ങളിൽപെട്ട ജനങ്ങളുമായി സംസാരിച്ചെന്നും അവർക്കു മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ഡിഎംകെ നേതാവ് തിരുച്ചി ശിവ ആവശ്യപ്പെട്ടു. ഇത് പൊലീസിന്റെയോ സൈന്യത്തിന്റെയോ പരാജയമല്ല. കേന്ദ്ര സർക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പുർ ജനതയുടെ ആവശ്യങ്ങൾ മോദി സർക്കാർ തിരസ്കരിക്കുകയാണെന്നും അവർ മണിപ്പുരിനെ മറ്റൊരു കശ്മീരാക്കാൻ ശ്രമിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ൻ പ്രതികരിച്ചു. ബിജെപിയിലെ മുതിർന്ന നേതാക്കളായ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അടക്കമുള്ളവർ പങ്കെടുത്തു. സർവകക്ഷി യോഗത്തിനു സിപിഎമ്മിനെ ക്ഷണിച്ചിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →