കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസ് ഏഴു ദിവസം പൊലീസ് കസ്റ്റഡിയിൽ. പൊലീസിന്‍റെ കസ്റ്റസി അപേക്ഷ കോടതി അംഗീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകൾക്ക് ബന്ധമുണ്ടെന്നും, കലിംഗ സർവ്വകലാശാല, വ്യാജ സർട്ടിഫിക്കറ്റ് തായറാക്കിയ കൊച്ചിയിലെ സ്ഥാപനം എന്നിവിടങ്ങളിൽ നിന്ന് തെളുവുകൾ ശേഖരിക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് നിഖിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
നിഖിലിന്‍റെ ജാമ്യാപേക്ഷ ചെവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. ഇതനുസരിച്ച് പൊലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പട്ടിട്ടുണ്ട്. ശേഷമാണ് ജാമ്യാപേക്ഷ പരിഗണിക്കുക. വെള്ളിയാഴ്ചയാണ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ കോട്ടയത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. കേസിൽ സുഹൃത്തായ മുന്‍ ഏരിയാ നേതാവ് അബിന്‍ സി. രാജുവിനേയും പ്രതിയാക്കുമെന്നാണ് വിവരം. അബിന്‍ സി. രാജുവിനെ വിദേശത്തു നിന്ന് ഉടൻ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി ജി.അജയ്നാഥ് വ്യക്തമാക്കി.

