കണ്ണൂർ : പോക്സോ കേസിലെ രഹസ്യ മൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എങ്ങനെയറിഞ്ഞെന്ന ചോദ്യവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മനസാ വാച തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പീഡന സമയത്ത് താൻ അവിടെയുണ്ടായിരുന്നെന്നാണ് ഗോവിന്ദൻ മാഷ് പറയുന്നത്. ആ സമയത്ത് അദ്ദേഹം എന്‍റെയടുത്തുണ്ടായിരുന്നതു പോലെയാണ് പറയുന്നത്. തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് മോൻസൻ പലവട്ടം പറഞ്ഞു, പെൺകുട്ടിയും തന്‍റെ പേര് പറഞ്ഞിട്ടില്ല. എം. വി. ഗോവിന്ദനെതിരെ സാധ്യമായ നിയമനടപടികളെല്ലാം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇര നൽകാത്ത മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു സെക്രട്ടറിയുണ്ട്. കണ്ണൂരിൽ നിന്ന് കൊണ്ടുപോയി അവിടെയിരുത്തിയിരിക്കുന്ന ഒരു സെക്രട്ടറി. അയാളുടെ ചരിത്രം പരിശോധിച്ചിട്ടു വേണം എന്നെപ്പോലെ ഒരാളെ വിമർശിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഗോവിന്ദന് അൽപമെങ്കിലും നാണമുണ്ടോ എന്നു ചോദിച്ച അദ്ദേഹം യാതൊരു മാന്യതയുമില്ലാതെ ഇത്തരം ആരോപണങ്ങളുന്നയിക്കുന്ന ഗോവിന്ദൻ മാഷിന്‍റെ വാക്കുകളെ പുച്ഛിച്ചു തള്ളുന്നതായും പറഞ്ഞു. അദ്ദേഹത്തിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

