കൊച്ചി: മഹാരാജാസ് കോളേജിൽ അധ്യാപന പരിചയമുണ്ടെന്ന് കാണിച്ച് മുന്‍ എസ് എഫ് ഐ നേതാവ് കെ. വിദ്യ വ്യാജരേഖ സമർപ്പിച്ച കേസിൽ പൊലീസ് സംഘം കോളേജിൽ തെളിവെടുപ്പ് നടത്തി. അഗളി ഡിവൈഎസ്പി എന്‍. മുരളീധരന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തി രേഖകൾ ശേഖരിച്ചത്.
കോളേജ് വൈസ് പ്രിന്‍സിപ്പൽ ഡോ. ബിന്ദു ശർമിള, മുന്‍ വൈസ് പ്രിന്‍സിപ്പൽ ജയ മോൾ, മലയാളം വിഭാഗം അധ്യാപകന്‍ മുരളി എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. കോളേജ് അധികൃതർ അന്വേഷണത്തിൽ സഹകരിച്ചു. നിലവിൽ വിദ്യ എവിടെയെന്ന് അറിയില്ലെന്നും കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി അറിയിച്ചു.
വിദ്യ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് കോളേജ് വൈസ് പ്രിന്‍സിപ്പൽ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചർ നിയമനം നടന്നിട്ടില്ല. സമർപ്പിച്ച രേഖകളിലെ സെക്ഷന്‍ നമ്പർ തെറ്റാണ്. സീൽ വ്യാജമാണ്. രേഖയിലെ തീയതിയും പിറ്റേ ദിവസവും അവധി ദിവസമായിരുന്നു. ഇത്തരത്തിലൊരു എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ് കോളേജിൽ നിന്നും ഇഷ്യു ചെയ്തിട്ടില്ലെന്നും മറ്റൊരു സ്കോളർഷിപ്പിനായി നൽകിയ സർട്ടിഫിക്കറ്റിലെ പ്രിന്‍സിപ്പിലിന്റെ ഒപ്പും സീലും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖകൾ ഉണ്ടാക്കിയതെന്നും വൈസ് പ്രിന്‍സിപ്പൽ വ്യക്തമാക്കി. സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം, പൊലീസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും വിദ്യ ഒളിവിൽ തന്നെ. വിദ്യയുടെ 2 മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് അണെന്നാണ് പൊലീസ് പറയുന്നത്. വിദ്യ എവിടെയെന്ന് വ്യക്തമല്ലെന്നും 4 സ്ഥലങ്ങളിൽ വിദ്യയ്ക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

