ചെന്നൈ: ഭാവിയിൽ തമിഴകത്തു നിന്നൊരു പ്രധാനമന്ത്രിക്കുള്ള സാധ്യതകൾ സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുൻ അധ്യക്ഷനുമായ അമിത് ഷാ. തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ യോഗത്തിലാണു ദ്രാവിഡ രാഷ്ട്രീയത്തിൽ നിർണായകമാകുന്ന സൂചന നൽകിയത്. തമിഴ്നാട്ടിലേക്കു പ്രധാനമന്ത്രിപദമെത്തുന്നതിനു മുൻപു രണ്ടു തവണ സാധ്യതകളുണ്ടായിരുന്നെങ്കിലും ഡിഎംകെയാണ് ഇത് ഇല്ലാതാക്കിയതെന്ന് അമിത് ഷാ പറഞ്ഞു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് 20 സീറ്റുകൾ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ നിർദേശിച്ച അമിത് ഷാ ഇതിനായി ബൂത്ത് കമ്മിറ്റികൾ ശക്തമാക്കണമെന്നും വ്യക്തമാക്കി.
2ജി, 3ജി, 4ജി പാർട്ടികളെ ഭരണത്തിൽ നിന്നു തൂത്തെറിയാൻ സമയമായെന്നു പിന്നീടു വെല്ലൂരിൽ നടന്ന പൊതുസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. കോൺഗ്രസിനെയും ഡിഎംകെയെയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
തമിഴകത്തിന്റെ മക്കൾക്ക് അധികാരം നൽകേണ്ട സമയമായി. കോൺഗ്രസും ഡിഎംകെയും 2ജി, 3ജി, 4ജി പാർട്ടികളാണ്. 2ജി എന്നാൽ രണ്ടു തലമുറയെന്നാണു താൻ ഉദ്ദേശിച്ചതെന്നും 2ജി സ്പെക്ട്രം അഴിമതിയല്ലെന്നും അമിത് ഷാ വിശദീകരിച്ചു. 3ജി എന്നാൽ മൂന്നു തലമുറ. 4ജി നാലു തലമുറ. ഡിഎംകെയിലെ മാരൻ കുടുംബം രണ്ടു തലമുറയ്ക്കു വേണ്ടിയുള്ള അഴിമതി ചെയ്തു. കരുണാനിധി കുടുംബം മൂന്നു തലമുറയ്ക്കു വേണ്ടി അഴിമതി നടത്തി. രാഹുൽ ഗാന്ധി അധികാരം ആസ്വദിക്കുന്ന നാലാംതലമുറക്കാരനാണ്. ഒമ്പതു വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ച അമിത് ഷാ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ കോൺഗ്രസും ഡിഎംകെയും എതിർത്തുവെന്നും ചൂണ്ടിക്കാട്ടി. ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.

