തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദം അപമാനം ഉണ്ടാക്കുന്നതാണെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണുന്നില്ലെന്നും , വിദ്യാർത്ഥി അധ്യാപക നിയമനങ്ങൾ അടക്കം സർക്കാർ പരിശോധിക്കണമെന്നും രാഹുൽ രാജ് പറഞ്ഞു.
വ്യാജരേഖാ വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കും മുൻ നേതാവ് വിദ്യക്കുമെതിരെ പലതരം ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ, ക്രമക്കേട് വ്യക്തമായി തെളിഞ്ഞതോടെ വ്യാജ രേഖ കേസിൽ വിദ്യയെ കൈവിട്ട് ഗൂഡാലോചനവാദം ഉയർത്തുന്ന ആർഷോക്കൊപ്പമാണ് പാർട്ടിയും സർക്കാറും. നിരപരാധിയാണെന്നും എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നും പാർട്ടിക്ക് ആർഷോ നൽകിയ വിശദീകരണം കണക്കിലെടുത്താണ് പിന്തുണ.
അതിനിടെ, തിരിമറി അന്വേഷിക്കണമെന്ന ആർഷോയുടെ പരാതി സംസ്ഥാന പൊലീസ് മേധാവി അതിവേഗം തുടരന്വേഷണത്തിന് കൊച്ചി കമ്മീഷണറർക്ക് കൈമാറി. എന്നാൽ എങ്കിലും എന്റെ വിദ്യേ എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട പികെ ശ്രീമതിക്ക് പിന്നാലെ സിപിഎം നേതൃത്വം കൂട്ടത്തോടെ വിദ്യക്കെതിരെ പരസ്യ നിലപാടെടുത്തു.

